ന്യൂഡൽഹി: ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രഹരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയതെന്ന് ബിജെപി എംപി സംബിത് പത്ര. തിരിച്ചടിക്കുമെന്നും പ്രതികാരം ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നെന്നും ആ വാഗ്ദാനം പാലിക്കപ്പെട്ടുവെന്നും എംപി പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അടിയന്തര നടപടി വേണമെന്ന ആവശ്യം രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഉയർന്നിരുന്നു. ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ആ പ്രതികാരം ഭീകരർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പ്രധാനമന്ത്രിയും നമ്മുടെ സായുധസേനയും അവരുടെ വാക്ക് പാലിച്ചു. എപ്പോൾ ആക്രമിക്കപ്പെടുമെന്ന് പാകിസ്താന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
വെള്ളത്തിന്റെയും രക്തത്തിന്റെയും ഒഴുക്ക് ഇന്ത്യ തടഞ്ഞിരിക്കുകയാണ്. പാകിസ്താന്റെ ഉള്ളിലേക്ക് കടന്ന് ഭീകരസംഘടനകൾ തകർത്തെറിഞ്ഞു. ഇതാണ് ഭാരതത്തിന്റെ നയം. അവരുടെ മണ്ണിൽച്ചെന്ന് ഇന്ത്യൻ സൈന്യം ആക്രമിച്ചു. ഒരു രാജ്യം മറ്റൊരു ആണവരാജ്യത്തിന് ഉള്ളിൽ കയറി ഇത്രയ്‌ക്കും ശക്തമായി ആക്രമിക്കുന്നത് ഇതാദ്യമാണ്”.
ഇന്ത്യൻസായുധ സേനയുടെ ധൈര്യം അവർ പ്രകടിപ്പിച്ചു. രാജ്യത്തെ മുഴുവൻ ഭാരതീയർക്കും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അറിയാം. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ ഇന്ത്യൻ സായുധസേനയിലെ എല്ലാ ധീര സൈനികർക്കും നന്ദിയെന്നും സംബിത് പത്ര പറഞ്ഞു.