തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിൽ കാലവർഷം ഇന്നലെ എത്തിച്ചേർന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടൽ, കന്യാകുമാരി മേഖല, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത.
മെയ് ഇരുപത്തിയേഴോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ നിഗമനം. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്.
കേരളാ തീരത്ത് നാളെ രാത്രി 11:30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് 15- 05 – 2025ന് രാത്രി 11:30 വരെ 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.















