ന്യൂഡൽഹി: ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ഗവായിക്ക് സത്യവാചകം ചൊല്ലികൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. 2025 നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.മുന്‍ കേരള ഗവര്‍ണ്ണര്‍ ആര്‍എസ് ഗവായിയുടെ മകനാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സന്നിഹിതരായി.
ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനും ആദ്യ ബുദ്ധമത വിശ്വാസിയുമാണ് ജസ്റ്റിസ് ബിആര്‍ ഗവായ്. മലയാളി ജസ്റ്റിസ് കെജി ബാലകൃഷ്ണനായിരുന്നു ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ്.
മഹാരാഷ്‌ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബിആര്‍ ഗവായ് 2003ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചേർന്ന്. 2005-ൽ സ്ഥിരം ജഡ്ജിയായും അദ്ദേഹം നിയമിതനായി. 2019 മെയ് മാസത്തിലാണ് ബിആര്‍ ഗവായ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് ബിആര്‍ ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വ്വഹണ നിയമത്തിലും വിദഗ്ധനാണ്.















