തിരുവനന്തപുരം: തലച്ചോറിൽ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശിനിയായ ജ്യോതി ലക്ഷ്മിയാണ് മരിച്ചത്. ഞെക്കാട് ഗവൺമെന്റ് എച്ച് എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ചുമയും വിറയലും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അണുബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീടിന് സമീപത്തെ തോട്ടിൽ കാട്ടുപന്നി ചത്തുകിടന്നിരുന്നു. ഈ വെള്ളത്തിൽ കാല് നനച്ചതാണ് അണുബാധയ്‌ക്ക് കാരണമായത്. തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് കുട്ടികൾ സ്കൂളിൽ പോയിരുന്നത്. കുട്ടിയുടെ കാലിൽ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെ അണുക്കൾ ശരീരത്തിലേക്ക് കയറുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടർമാർക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബന്ധുക്കൾ പറഞ്ഞു.















