ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപേ പാകിസ്താന് കോടിക്കണക്കിന് രൂപയുടെ ധനസഹായം നൽകിയ യുപിഎ സർക്കാരിന്റെ നടപടി വീണ്ടും ചർച്ചയാകുന്നു.
പാകിസ്താനിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് 25 മില്യൺ ഡോളർ യുപിഎ സർക്കാർ നൽകിയത്.174 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം നടന്ന് 2 വർഷത്തിനുള്ളിലായിരുന്നു ഈ ധനസഹായം. മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ പാക് ഭീകരൻ അജ്മൽ കസബ് ഇന്ത്യൻ ജയിലിൽ കഴിയുന്ന അതേ സമയത്താണ് മില്യൺ ഡോളർ സഹായം.
2010 ആഗസ്റ്റിലായിരുന്നു പാകിസ്താനിൽ വെള്ളപ്പൊക്കവും കൃഷി നാശവുമുണ്ടായത്. ആദ്യം അഞ്ച് കോടിയുടെ ധനസഹായമായിരുന്നു പ്രഖ്യാപിച്ചത്. പിന്നീട് പാകിസ്താനിലെ സ്ഥിതി ഗുരുതരമെന്ന് പറഞ്ഞ് വീണ്ടും 20 മില്യൺ ഡോളർ കൂടി അധികം നൽകുകയായിരുന്നു. അന്നത്തെ വിദേശകാര്യമന്ത്രി എസ്. എം കൃഷ്ണ പാർലമെന്റിൽ വിഷയത്തിൽ സ്വമേധയാ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. സുവോമോട്ടോ അധികാരം ഉപയോഗിച്ചു കൊണ്ട് അതീവ വികാരധീനനായാണ് കൃഷ്ണയുടെ പ്രസംഗം.
പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിർദ്ദേശപ്രകാരമാണ് ധനസഹായം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോണിയടക്കമുള്ളവരുടെ നിർദ്ദേശമില്ലാതെ മൻമോഹൻസിംഗ് ഇത്തരം ഒരു തീരുമാനം എടുക്കില്ല. നിരപരാധികളെ കൊന്നൊടുക്കിയ പാകിസ്താനോട് രാഹുലും കോൺഗ്രസും പ്രീണനം തുടരുമ്പോഴാണ് പഴയ നടപടി വീണ്ടും ചർച്ചയാകുന്നത്.
പാക് ഭീകരതയ്‌ക്ക് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തടിസ്ഥാനത്തിലാണ് അന്ന് വൻ തുക ധനസഹായം നൽകിയതെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ ചോദിച്ചു കോൺഗ്രസ് എന്ത് സന്ദേശമാണ് ഇതിലൂടെ നൽകാൻ ശ്രമിച്ചത്? ഇത് അനുകമ്പയാണോ അതോ കൂട്ടുകച്ചവടമാണോ? കോൺഗ്രസ് അന്നും ഇന്നും എന്തിനാണ് ശത്രു രാജ്യത്തെ പിന്തുണയ്‌ക്കുന്നത്? ശത്രുക്കളോട് മൃദുഭാവം, ഭീകരതയെക്കുറിച്ച് മൗനം, ഇതാണ് കോൺഗ്രസ് മുന്നോട്ട് വയ്‌ക്കുന്ന മാതൃക, അദ്ദേഹം വിമർശിച്ചു. എസ്.എം കൃഷ്ണയുടെ പഴയ പ്രസംഗവും അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
Leave a Comment