കൊല്ലം : പുറങ്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയാൻ തുടങ്ങി. കൊല്ലം, ആലപ്പുഴ തീരത്താണ് നിലവിൽ കണ്ടെയ്നറുകൾ എത്തിയിരിക്കുന്നത്. നീണ്ടകരയിലും കരുനാഗപ്പള്ളി ചെറിയഴീക്കലിലും ആലപ്പുഴ വലിയഴീക്കലുമാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്.
ചെറിയഴീക്കലിൽ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയില്‍ ഒരു കണ്ടെയ്നറാണ് തീരത്തടിഞ്ഞത്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. ഇതിന്റെ ഒരു വശം തുറന്ന് ഒഴിഞ്ഞനിലയിലാണ്. ഇക്കാരണത്താൽ സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
നീണ്ടകരയിൽ മൂന്നിടങ്ങളിലായി മൂന്നു വീതം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടൽത്തീരത്തെ ശിവ ഹോട്ടലിനു സമീപം, നീണ്ടകര ചീലാന്തി ജംക്‌ഷനു പടിഞ്ഞാറ് എന്നിവടങ്ങളിൽ കണ്ടെയ്നറുകൾ അടിഞ്ഞിട്ടുണ്ട്. ഇവിടെയും കടൽഭിത്തിയോട് ചേർന്നാണ് ഇവ കാണപ്പെട്ടത്. മിക്കവയും തിരമാലകളടിച്ചു തകർന്ന നിലയിലാണ്. ആർആർആർഎഫ് ടീം, പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ കണ്ടെയ്നറുകളും കാലിയാണെന്നാണ് പ്രാഥമിക നിഗമനം.
കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീര മേഖലകളിലാണെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.