രാജ്യത്തിന്റെ കരുത്തുകാട്ടിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈനികർക്ക് ആദരമൊരുക്കാൻ ബിസിസിഐ. ഐപിഎൽ ഫൈനലിന്റെ ഭാഗമാകാൻ സൈനികരെ പ്രത്യേകമായി ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ മുതൽ സൈനികർക്ക് വരെ ഫൈനലിലേക്ക് പ്രത്യേക ക്ഷണമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
ജൂൺ മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശ പോര്. പഹൽഗാം ആക്രമണവും പിന്നാലെയുള്ള അതിർത്തി സംഘർഷങ്ങളെയും തുടർന്ന് ഐപിഎൽ മേയ് ഒൻപതിന് താത്കാലികമായി നിർത്തിവച്ചിരുന്നു. ഒരാഴ്ചയ്‌ക്ക് ശേഷമാണ് പിന്നീട് പുനരാംഭിച്ചത്. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരുന്നു. പാകിസ്താന്റെ തണലിൽ വളരുന്ന നൂറോളം ഭീകരരെ വകവരുത്തുകയും പാകിസ്താന്റെ എയർ ബേസുകൾ തകർക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സൈനികരെ പ്രത്യേകമായി ക്ഷണിക്കുന്നത്. സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, അഡ്മിറൽ ദിനേഷ് കെ ത്രിപാതി, എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സൈനികർ എന്നിവർക്കാണ് ക്ഷണമുള്ളത്.