ഗാസ: ഗാസയിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊല്ലപ്പെട്ട മുന്‍ ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു സ്ഥിരീകരിച്ചത്.
ഗാസയില്‍ ഹമാസിന്റെ നേതൃനിരയില്‍ ബാക്കിയുണ്ടായിരുന്ന അവസാന നേതാവായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഭൂമിക്കടിയില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക ഇടത്തിലായിരുന്നു മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നത്. ഗാസയില്‍ ഇക്കഴിഞ്ഞ മേയ് 14-ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് സിന്‍വാറിന് മാരകമായി പരിക്കേറ്റ വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി കൃത്യമായ വിവരം ലഭിച്ചതായി ഇസ്രയേലി ഡിഫന്‍സ് ഫോര്‍സസ് (ഐഡിഎഫ്) വ്യക്തമാക്കിയിരിക്കുകയാണ്.
‘ഞങ്ങള്‍ മുഹമ്മദ് സിന്‍വാറിനെ ഇല്ലാതാക്കി. ഇസ്മായില്‍ ഹനിയ്യ, മുഹമ്മദ് ദെയ്ഫ്, യഹ്യ സിന്‍വാര്‍… ഇപ്പോള്‍ മുഹമ്മദ് സിന്‍വാര്‍.. ഇവരെയെല്ലാം ഞങ്ങള്‍, ഇസ്രയേല്‍ ഇല്ലാതാക്കിയിരിക്കുന്നു,’ ഇസ്രയേല്‍ നിയമസഭയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് യുദ്ധം നിയന്ത്രിക്കുന്നതിനായി സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന ഭൂഗര്‍ഭനിലയത്തിൽ ഇസ്രയേലി സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് മുഹമ്മദ് സിൻവാറിന് പരിക്കേറ്റത്.















