ന്യൂഡൽഹി : സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഹിന്ദു ദേവതകളെയും ഹിന്ദുക്കളെയും വിശ്വാസങ്ങളെയും അപമാനിച്ചിരുന്ന വജാഹത് ഖാൻ ഖാദ്രിയെ ബംഗാൾ പോലീസ് ഒടുവിൽ പിടികൂടി . ഹിന്ദു ദേവതകൾക്കും സനാതന ധർമ്മത്തിനും പാരമ്പര്യങ്ങൾക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുകൊണ്ട് നിരവധി പോസ്റ്റുകളായിരുന്നു വിവിധ സോഷ്യൽ മീഡിയകളിൽ ഇയാൾചെയ്തത്. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന ഇയാളുടെ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പലരീതിയിൽ പ്രചരിക്കപ്പെട്ടു. ഇതിലൊക്കെ പരാതി ലഭിച്ചിട്ടും കൊൽക്കത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.
ഇതിനിടയിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നിയമ വിദ്യാർഥിനിയുമായ ഷർമിഷ്ഠ പനോലിക്കെതിരെ ഇയാൾ കേസ് നൽകുകയും ചെയ്തു. ശർമിഷ്ഠയെ കൊൽക്കൊത്ത പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ശ്രീറാം സ്വാഭിമാൻ പരിഷത്ത് ജൂൺ 2 ന് കൊൽക്കത്ത ഗാർഡൻ റീച്ച് പൊലീസ് സ്റ്റേഷനിൽ വജാഹത് ഖാനെതിരെ ഔദ്യോഗികമായി പരാതി നൽകി. ഇയാൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിന്ദു സമൂഹത്തിനെതിരെ നടത്തിയ അവഹേളനപരവും പ്രകോപനപരവുമായ പരാമർശങ്ങൾ പരാതിയിൽ പറയുന്നുണ്ടായിരുന്നു. ശർമിഷ്ഠയുടെ വിവാദമാക്കപ്പെട്ട വീഡിയോയ്‌ക്ക് വളരെ മുമ്പുതന്നെ അയാൾ അത്തരം പോസ്റ്റുകൾ ഇട്ടിരുന്നു.

ഹിന്ദുക്കളെ വിശേഷിപ്പിക്കാൻ ഖാൻ “ബലാത്സംഗ സംസ്കാരമുള്ളവർ”, “മൂത്രം കുടിക്കുന്നവർ” തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുവെന്നും ഹിന്ദു ദേവതകളെയും മതപരമായ ആചാരങ്ങളെയും ഉത്സവങ്ങളെയും ലക്ഷ്യം വച്ചു കൊണ്ട് അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നും ശ്രീറാം സ്വാഭിമാൻ പരിഷത്ത് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
അസമിലെ കാമാഖ്യ ദേവി ക്ഷേത്രത്തിലെ ആരാധനാ സമ്പ്രദായത്തെക്കുറിച്ചുള്ള വജാഹത്ത് ഖാന്റെ അവഹേളനപരമായ പോസ്റ്റ് ഏറെ വിവാദമായിട്ടുണ്ട്.
“ഇന്ത്യൻ ഹിന്ദുക്കൾ ഭാഗ്യത്തിനായി സ്ത്രീ യോനിയെ ആരാധിക്കുന്നു. ഇത് അന്ധമായ ആരാധനയാണോ അതോ മാനസിക രോഗമാണോ?? രോഗികളാണ്. ,” ഇയാളുടെ ട്വീറ്റ് പറയുന്നു. ഇത് കൂടാതെ ഹിന്ദുക്കളെ അപമാനിക്കുന്ന ഇയാളുടെ നിരവധി ട്വീറ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സാമുദായിക ഐക്യം തകർക്കാനും രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും ലക്ഷ്യമിട്ടു കൊണ്ട് അവഹേളന പരാമർശങ്ങൾ നടത്തിയ വജാഹത് ഖാനെതിരെ ഇത്രയധികം തെളിവുകൾ ഉണ്ടായിരുന്നിട്ടും കൊൽക്കത്ത പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇയാളെ അറസ്റ്റ് ചെയ്യാത്തത് വിവാദമായപ്പോഴാണ് ഇപ്പോഴത്തെ നടപടി.
ഫേസ്ബുക്ക് പ്രൊഫൈൽ വിവരങ്ങൾ അനുസരിച്ച്, കൊൽക്കത്ത സ്വദേശിയായ ഇയാളുടെ മുഴുവൻ പേര് വജാഹത്ത് ഖാൻ ഖാദ്രി റാഷിദി എന്നാണ്. കൊൽക്കത്തയിലെ സെന്റ് തോമസ് സ്കൂളിൽ നിന്ന് ബിരുദം നേടിയ ആളാണെന്ന് മാത്രം കാണിക്കുന്ന പ്രൊഫൈൽ അയാൾ വിവാദം ഉയർന്നതോടെ ലോക്ക് ചെയ്തു.
കൊൽക്കത്തയിലെ റാഷിദി ഫൗണ്ടേഷന്റെ സഹസ്ഥാപകനാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ശർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകിയപ്പോൾ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാദ്ധ്യമ ശ്രദ്ധ നേടി. ഇവ പരിശോധിച്ചപ്പോൾ,ഹിന്ദു ഉത്സവങ്ങൾ, ദേവതകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള അവഹേളനപരമായ പരാമർശങ്ങൾ ഉൾപ്പെടെ ഹിന്ദു സമൂഹത്തെ ലക്ഷ്യം വച്ചുള്ള നിരവധി വിദ്വേഷ പരാമർശങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. കൂടാതെ ശർമിഷ്ഠയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആഘോഷിക്കുന്ന നിരവധി വീഡിയോകളും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ അധിക്ഷേപകരമായ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ, സാമൂഹിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള വർഗീയ പ്രകോപനം സൃഷ്ടിച്ചതിന് ന്യൂഡൽഹിയിലും രണ്ട് ക്രിമിനൽ പരാതികൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഖാനെതിരെ അസമിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമൻസ് അയച്ചിട്ടും തിങ്കളാഴ്ച അറസ്റ്റ് ചെയ്യുന്നതുവരെ ഇയാൾ ഒളിവിൽ തുടർന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓൺലൈൻ പ്രവർത്തനമെന്ന് കൊൽക്കൊത്ത പൊലീസ് പറയുന്നു.















