തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ.
നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ബാലചന്ദ്രമേനോനെ കൂടാതെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.
ബാലചന്ദ്രമേനോനെതിരെ മിനു മുനീർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
തുടർന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദം കത്തി നില്‍ക്കെയാണ് നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ നടി മിനു മുനീർ ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി















