ഭാരതാംബയുടെ ചിത്രത്തിനൊപ്പം കെ. എസ് അനിൽകുമാർ നിൽക്കുന്ന
ചിത്രം പുറത്തുവിട്ട് എബിവിപി. അനിൽ കുമാർ പ്രിൻസിപ്പളായിരുന്ന ശ്രീ അയ്യപ്പ കോളേജിൽ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് എബിവിപി പുറത്ത് വിട്ടത്.
2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നുവെന്നും അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു സസ്പെൻൽനിലായ രജിസ്ട്രാറെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി.
ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാർ ആയപ്പോൾ സി പി എമ്മിന്റെ രാഷ്‌ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സി പി എം നേതാക്കൾ സെനറ്റ് ഹാളിന് പുറത്ത് പ്രശ്നം ഉണ്ടാക്കിയപ്പോൾ രജിസ്ട്രാർ ഹാളിനുള്ളിൽ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.
ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ കെ എസ് അനിൽകുമാർ ചെയ്തത്. ആലപ്പുഴ ശ്രീ അയ്യപ്പ കോളേജിൽ നടന്ന പരിപാടിയിൽ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളിൽ ഉണ്ടായിരുന്നതും. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ല സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി പറഞ്ഞു
ഗവർണർ മുഖ്യാതിഥിയായി എത്തിയ സെനറ്റ് ഹാളിൽ നടന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.















