തിരുവനന്തപുരം: ചാൻസലറെയും വൈസ് ചാൻസലറെയും മറികടന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാർക്കും സർവകലാശാല ഭരണത്തിൽ അമിതാധികാരം നൽകുന്ന സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്‌ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകി എബിവിപി.
എബിവിപി പ്രതിനിധി സംഘം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രാജ്ഭവനിൽ സന്ദർശിച്ചാണ് നിവേദനം സമർപ്പിച്ചത്. കേരള സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽ കുമാറിന്റെ നിയമനം പുന: പരിശോധിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. “പി. എം. ശ്രീ” പദ്ധതി ഉൾപ്പെടെ കേരളത്തിലെ വിവിധ സമകാലിക വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും പ്രതിനിധി സംഘം അദ്ദേഹവുമായി സംവദിച്ചു.
എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ്, സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ , സംസ്ഥാന സെക്രട്ടറി ഈ. യു. ഈശ്വരപ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആര്യലക്ഷ്മി, സംസ്ഥാന സംഘടനാ സെക്രട്ടറി സി. ഐ. വിപിൻ കുമാർ, സംസ്ഥാന സഹസംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.















