കൊച്ചി: തന്നെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാറിന് തിരിച്ചടി. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ഹൈക്കോടതി അടിയന്തര സ്റ്റേ അനുവദിച്ചില്ല .
വൈസ് ചാന്‍സലര്‍ക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാടിയപ്പോള്‍ അങ്ങനെ സസ്‌പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കേറ്റിന്റെ അനുമതി തേടിയാല്‍ പോരെ എന്ന സംശയം കോടതി ഉയര്‍ത്തി. അടിയന്തര സ്റ്റേ അനുവദിക്കാതിരുന്ന കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ വിവാദത്തിലാണ് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നുമുള്ള ആരോപണത്തെ തുടർന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്യുകയായിരുന്നു. സീനിയര്‍ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് പുതിയ ചുമതല.















