ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായി മാറുന്നുവെന്ന് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). 2019 ലെ പുൽവാമ ആക്രമണം, 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്ര സംഭവം തുടങ്ങിയ ഇന്ത്യയിലെ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഏജൻസി ആശങ്ക ഉന്നയിച്ചത്.
2019 ൽ നടന്ന പുൽവാമാ ഭീകരാക്രമണത്തിൽ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കളുടെ (ഐഇഡി) സ്‌ഫോടനാത്മക ശക്തി വർദ്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഘടകമായ അലുമിനിയം പൊടി, ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളിലും തയ്യാറെടുപ്പിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പങ്കുണ്ടെന്ന് അന്വേഷകർ കണ്ടെത്തി.
2022 ൽ യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിലെ ഏക പ്രതിയായ ഭീകരൻ ‘പേപാൽ’ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഫണ്ട് കൈമാറിയതായും എഫ്എടിഎഫ് റിപ്പോർട്ടിൽ പറയുന്നു. തന്റെ ലൊക്കേഷൻ കണ്ടെത്താതിരിക്കാൻ പ്രതി കോൾ ചെയ്യുന്നതിനും ചാറ്റ് ചെയ്യുന്നതിനും ഉൾപ്പെടെ ഒന്നിലധികം VPN സേവനങ്ങൾ ഉപയോഗിക്കുകയും 44 അന്താരാഷ്‌ട്ര ഇടപാടുകൾ നടത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. തീവ്രവാദികൾ തങ്ങളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്നതിന്റെ വർദ്ധിച്ചുവരുന്ന പ്രവണതയെയാണ് ഈ കേസുകൾ വ്യക്തമാക്കുന്നത്.