ന്യൂഡൽഹി: പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. നമീബിയയിൽ നിന്നാണ് വിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിച്ചത്.
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസം നമീബിയൻ പ്രസിഡന്റ് നെതുമ്പോ നണ്ഡി നദൈത്വയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു ഇരു നേതാക്കളുടെയും ചർച്ച.
ആരോഗ്യം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഇരുനേതാക്കളും ഒപ്പുവച്ചു. സന്ദർശനവേളയിൽ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയും നൽകി രാജ്യം മോദിയെ ആദരിച്ചു. പ്രധാനമന്ത്രിയുടെ ആദ്യ നമീബിയ സന്ദർശനമായിരുന്നുയിത്.
അഞ്ച് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. ഊഷ്മള സ്വീകരണമാണ് ജനത മോദിക്ക് കരുതിവച്ചിരുന്നത്. ബ്രസീലും പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകിയിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന ആഗോള വേദികളിൽ ഇന്ത്യ-ബ്രസീൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചായിരുന്നു ബഹുമതി.