ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് പദ്ധതിയുടെ പാട്ടക്കരാർ രജിസ്‌ട്രേഷൻ പൂർത്തിയായത്.കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും ക്ഷേത്രം മാനേജർ ആർ. മണികണ്ഠനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്താണ് കെസിഎ സ്‌പോർട്‌സ് ഹബ്ബ് നിർമ്മിക്കുക. എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ക്ഷേത്രഭൂമി 33 വർഷത്തേക്കാണ് കെ.സി.എ പാട്ടത്തിനെടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്‌ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ്‌ബോൾ, ഫുട്‌ബോൾ കോർട്ടുകൾ തുടങ്ങി മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമ്മാണം 2026-ൽ പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിലോടെയും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിന് 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവർഷം 21,35,000 രൂപ പാട്ടയിനത്തിൽ വരുമാനമായും ലഭിക്കും.
ചടങ്ങിൽ കെസിഎ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് കുമാർ, കെസിഎ മുൻ ജോയിന്റ് സെക്രട്ടറി സിയബുദീൻ, പാലക്കാട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ക്ഷേത്രം ട്രസ്റ്റി അംഗങ്ങളായ ബോർഡ് നന്ദകുമാർ, രാഘവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.