ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതൽ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാരഗട്ടി സ്വദേശിയായ വിനോദാണ് കൊല്ലപ്പെട്ടത്.
സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് വിനോദ് എത്തിയത്. ഭക്ഷണം വിളമ്പുന്നതിനിടെ വിനോദ് അധികമായി ചിക്കൻ ചോദിച്ചു. തുടർന്ന് പ്രകോപിതനായ പ്രതി തരാൻ കഴിയില്ലെന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വാക്കുത്തർക്കമുയായിരുന്നു. ഇതിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അമിത രക്തസ്രാവം മൂലമാണ് യുവാവ് മരണപ്പെട്ടത്. പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.