ഹരിപ്പാട് : കേന്ദ്രസർക്കാർ പൈലറ്റുമാരുടെ പരിശീലനത്തിനായി നടത്തുന്ന ഇന്ദിരാഗാന്ധി രാഷ്‌ട്രീയ ഉഡാൻ അക്കാദമിയുടെ ദേശീയ എൻട്രൻസ് പരീക്ഷയിൽ ഒബിസി വിഭാഗത്തിൽ നാലാം റാങ്ക് നേടിയ ഹരിപ്പാട് കരുവാറ്റ സ്വദേശിനി ലക്ഷ്മി ശ്രീജിത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ഈയാഴ്ച തന്നെ ഫീസ് അടച്ചില്ലെങ്കിൽ ആഗസ്റ്റിൽ തുടങ്ങുന്ന ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു ലക്ഷ്മി. സംസ്ഥാന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമന്റെ ഇടപെടലാണ് ലക്ഷ്മിക്ക് തുണയായത്.
ലക്ഷ്മിയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തികാവസ്ഥയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കെ സോമൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സുരേഷ് ഗോപി ഇടപെട്ട് ആദ്യ ഗഡു ഫീസായ രണ്ടര ലക്ഷം രൂപ നൽകിയതോടെയാണ് ലക്ഷ്മിയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളച്ചത്. ലക്ഷ്മിക്ക് നാലാം റാങ്ക് ലഭിച്ചത് അറിഞ്ഞ് കെ സോമൻ വീട്ടിലെത്തുകയും ലക്ഷ്മിയെ ആദരിക്കുകയും സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.
ബിജെപി ജില്ലാ ഉപാധ്യക്ഷൻ സി ദേവാനന്ദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനു പള്ളിപ്പാട്, ജി എസ് ബൈജു ബിജെപി കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാ ജി നായർ, ജനറൽ സെക്രട്ടറി കെ മധു, മണ്ഡലം മുൻ പ്രസിഡന്റ് കരുവാറ്റ വിശ്വൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.















