കൊച്ചി: കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ AI സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന് ജഡ്ജിമാർക്ക് കേരളം ഹൈക്കോടതിയുടെ കർശന നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. നിയമപരമായ കുറിപ്പുകളോ മറ്റോ വിവർത്തനം ചെയ്യാൻ എഐ ടൂൾ ഉപയോഗിക്കുമ്പോൾ, വിവർത്തനം ജഡ്ജിമാർ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂൾ ചെയ്യൽ പോലുള്ള ഭരണപരമായ ജോലികൾക്ക് അംഗീകൃത എഐ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും, മനുഷ്യ മേൽനോട്ടം ആവശ്യമാണ്.
കേസുകളുടെ റഫറൻസിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം കർശന ഉപാധികളോടെ ഉപയോഗിക്കാം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ.















