കണ്ണൂർ : ബാവലി പുഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനാലും കക്കുവ പുഴ കര കവിഞ്ഞതിനാലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി
.പായം, വിളമന, കരിക്കോട്ടക്കരീ, അയ്യങ്കുന്ന് വില്ലേജുകളിൽ തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഔദ്യോഗിക സംവിധാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ തന്നെ തുറക്കുന്നതാണെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
മഴയെത്തുടർന്ന് കണ്ണൂർ കക്കുവപുഴ കരകവിഞ്ഞു. ബാവലി പുഴയിലും ജലനിരപ്പുയർന്നു. വീടുകളിൽ വെള്ളം കയറി. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് വീട്ടുകാരെയും, ആറളം ഫാം ബ്ലോക്ക് 13ൽ അഞ്ച് കുടുംബങ്ങളെയും ആർ ആർ ടി ഓഫീസിനു സമീപമുള്ള അംഗൻവാടിയിലേക്കും ആറു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ആറളം ഫാം ബ്ലോക്ക് 11ൽ വെള്ളം കയറി കുടുംബങ്ങളെ അംഗൻവാടിയിലേക്ക് മാറ്റി.
അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി – മുണ്ടയാംപറമ്പ് മേഖലയിൽ പുഴ കരകവിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്. രാത്രി ഒൻപത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി കളരിക്കൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. പുഴയിൽ ജലനിരപ്പ് ഉയരുന്നത് ആറളം വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനാൽ ആണ് എന്ന് സംശയം.















