മലപ്പുറം: അനധികൃതമായി ടെലിഫോൺ ചോർത്തിയ കേസിൽ പി വി അൻവറിനെതിരെ ഐടി നിയമത്തിലെയും ടെലികമ്യൂണിക്കേഷൻ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി മലപ്പുറം പൊലീസ് കേസെടുത്തു.അൻവർ തന്റെ ഫോൺ ചോർത്തിയെന്ന കൊല്ലം സ്വദേശിയും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. ഇദ്ദേഹം മലപ്പുറം പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി.മുരുകേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
പൊലീസ് ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരുമുൾപ്പെടെ പ്രമുഖരുടെ ഫോൺ താൻ ചോർത്തിയതായി ഇടതുപക്ഷ എംഎൽഎയായിരിക്കെ മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ അവകാശപ്പെട്ടിരുന്നു. അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനാൽ തന്റെ ഫോണും ചോർത്തിയിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുരുഗേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പോലീസ് യാതൊരു നടപടിയിയും എടുത്തില്ല . ഇതോടെയാണ് മുരുഗേഷ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെ അൻവറിനെതിരെ തെളിവില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് കാണിച്ച് മലപ്പുറം ഡിവൈഎസ്‌പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെതിരെ മുരുഗേഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ ഒരുമാസത്തിനകം സംസ്ഥാന പൊലീസ് മേധാവി നടപടിയെടുക്കണമെന്ന് ഹൈക്കോടതി ജൂൺ 26ന് ഉത്തരവിട്ടു. ഇതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.















