ന്യൂഡൽഹി: സി.ബി.എസ്.ഇ 9-ാം ക്ളാസിൽ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനം.തുടക്കം അടുത്ത അദ്ധ്യയന വർഷം (2026-27) മുതൽ. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണിത് നടപ്പാക്കുക. ജൂൺ 25ന് ചേർന്ന സി.ബി.എസ്.ഇ ഭരണസമിതി ഈ തീരുമാനം അംഗീകരിച്ചിരുന്നു. ഇവിടെ ഫലപ്രദമായാൽ വരും വർഷങ്ങളിൽ പന്ത്രണ്ടാം ക്ളാസുവരെ നടപ്പാക്കാനാണ് നീക്കം.
ഓപ്പൺബുക്ക് പരീക്ഷ ആണെങ്കിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ റഫറൻസിനായി പരീക്ഷാഹാളിൽ കൊണ്ടുപോകാം. ചോദ്യങ്ങൾക്ക് ഇവയിൽ നിന്നുള്ള വിവരം നോക്കി അപഗ്രഥിച്ച് ഉത്തരമെഴുതാം. ഓർമ്മശക്തി അളക്കുന്നതിന് പകരം വിമർശനാത്മക ചിന്ത വളർത്തുക, ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടാക്കുക, പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്‌ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫോർമുലകൾ ഓർത്തെടുത്ത് എഴുതാവുന്ന പരമ്പരാഗത രീതിയിലാകില്ല ചോദ്യങ്ങൾ.
ഈ തരത്തിൽ പരീക്ഷ നടത്തിയാൽ മനഃപാഠം പഠിക്കുന്ന രീതി കറയും, വിമർശനാത്മക ചിന്താശേഷി വളരും എന്നും ആശയങ്ങൾ ജീവിതത്തിൽ ഉപയോഗിക്കാൻ കഴിവുണ്ടാക്കും എന്നും അനുമാനിക്കപ്പെടുന്നു.















