തൃശ്ശൂര്‍: വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരന്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിച്ചത് പുലിയല്ല കരടി എന്ന സ്ഥിരീകരണം.വനം വകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് ലയത്തിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരനെ കരടി പിടികൂടിയത്.
വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍ വാങ്ങാനായാണ് കുട്ടി പുറത്തേക്ക് പോയതാണെന്നാണ് പറയുന്നത് . ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. മുഖം മുഴുവൻ കടിച്ചുകീറിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലിയോ കരടിയോ ആണ് ആക്രമിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് അന്ന് പുലി കൊലപ്പെടുത്തിയത്.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ജോലി തേടി ഇവിടെയെത്തുന്ന നിരവധി തൊഴിലാളികൾ
തേയിലത്തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ കുട്ടികൾ ഇത്തരം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.















