കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെ വേദിയിലിരുത്തി വേനലവധി വിഷയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർദേശങ്ങൾ.
“ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം. വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാം. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്താൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം.പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്ന് മന്ത്രി പറയുന്നു, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണ്”, എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
മർക്കസിലെ നവീകരിച്ച ലാബിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് കാന്തപുരത്തിന്റെ പരാമർശമുണ്ടായത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മന്ത്രി ശിവൻകുട്ടിയാണ്.
കാന്തപുരത്തെ വേദിയിൽ ഇരുത്തി പ്രശംസ ചൊരിയുകയാണ് മന്ത്രി ചെയ്തത്. കാന്തപുരത്തിന്റെ ആരാധകനാണ് താനെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. . വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം വരുത്തുമ്പോഴും എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് എ പി അബൂബക്കർ മുസ്ലിയാർക്ക് മന്ത്രി ഉറപ്പ് നൽകി. അന്തിമ തീരുമാനം അതിന് ശേഷം മാത്രമായിരിക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു.
“സമയമാറ്റം – അവധി മാറ്റം എന്നിവ കാന്തപുരം ഇവിടെ സൂചിപ്പിച്ചു. എല്ലാവർക്കും സ്വീകാര്യമായ ഒരു കമ്മറ്റിയെ ഇതിനായി ചുമതലപ്പെടുത്തൂ. താൻ ഉസ്താദിന്റെ ആരാധകനാണ്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്താണ് നിയമസഭയിലെത്തിയത്. ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുമെന്നതിൽ തർക്കമില്ല. എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളോട് തുല്യ സ്നേഹമാണുള്ളത്. കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വേണം. എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ച നടത്തുമെന്ന് ഉറപ്പ് തരുന്നു. ഒറ്റയ്‌ക്ക് തീരുമാനം എടുക്കുന്നത് ഏകാധിപത്യ രീതിയാണ്”, ശിവൻകുട്ടി മറുപടി നൽകി.















