വയനാട് ജില്ലയിലുള്ള മുട്ടിൽ വില്ലേജിലെ ലാന്റ് അസൈൻമെന്റ് പട്ടയ ഭൂമിയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് മുട്ടിൽ മരം മുറി കേസ്. 2020 – 21 വർഷത്തിലാണ് വയനാട് മുട്ടിലിൽ കോടികളുടെ അനധികൃത മരംമുറി നടന്നത്.
ലാന്റ് അസൈൻമെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സർക്കാരിനാണുള്ളത്. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ലാന്റ് അസൈൻമെന്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.
2020 ഒക്ടോബർ 24 ന് ഇന്നത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടിൽ മരം മുറിയുടെ ആധാരം. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളിൽ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദഉത്തരവിൽ ഉണ്ടായിരുന്നത് . അതായത് മേൽപ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയിൽ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ് , ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്നും അങ്ങിനെ ആരെങ്കിലും നിന്നാൽ അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വൻ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി.
കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. എന്നാൽ ആ ചുരുങ്ങിയ കാലം കൊണ്ട് വൻ തോതിൽ മരം മുറി നടന്നു. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. എന്നാൽ വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു.1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഇതിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.
മുട്ടിൽ നടന്ന വ്യാപക മരംമുറിയിൽ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. മാംഗോ ഫോൺ ഉടമകളായ വ്യവസായികളാണ് അഗസ്റ്റിൻ ബ്രദേഴ്സ്. വ്യാജരേഖ ചമയ്‌ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ കൂടാതെ സർക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചതിന് ലാൻഡ് കൺസർവൻസി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറും സ്പെഷ്യൽ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുൾപ്പടെ കേസിൽ പ്രതികളായി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനലിന്റെ ഉടമകളുമാണ് റോജിഅഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർ.
ആദിവാസികളായ കർഷകരുൾപ്പെടെ ഭൂവുടമകൾ മരം മുറിക്കാൻ സമ്മതിച്ചുകൊണ്ട് എഴുതി നൽകിയതെന്നനിലയിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച കത്തുകൾ വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിൻ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറൻസിക്ക് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പൊലീസിനും റവന്യു വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തിയിരുന്നു.















