ന്യൂഡൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്ന പ്രതിഷേധത്തിന്റെ ഫലമായി ഡൽഹി സർവ്വകലാശാല ഭരണസമിതി ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു. ഇന്നലെ എബിവിപി പ്രതിനിധി സംഘം വൈസ് ചാൻസലർ പ്രൊഫ യോഗേഷ് സിംഗിനെ നേരിട്ട് സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു.
വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള അവകാശം ഹനിക്കുന്ന രീതിയിലുള്ള ഒരു വ്യവസ്ഥയും അംഗീകരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയ എബിവിപി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു
ഇന്നലെ നടന്ന ചർച്ചയിൽ എബിവിപിയെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, ഡൽഹി സർവ്വകലാശാല യൂണിയൻ വൈസ് പ്രസിഡൻ്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പങ്കെടുത്തിരുന്നു. എബിവിപിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ സർവ്വകലാശാല ഭരണസമിതിയുടെ കണ്ണ് തുറപ്പിച്ചു എന്നും ഇത് വിദ്യാർത്ഥി സമൂഹത്തിന്റെ വിജയമാണ് എന്നും എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.
ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഇടയിൽ വിവേചനങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ബഹുമാനപ്പെട്ട വൈസ് ചാൻസലറോട് സൂചിപ്പിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എബിവിപി എന്നും പോരാടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു















