ആറന്മുള: തിരുവാറന്മുള പാർത്ഥസാരത്ഥി ക്ഷേത്രത്തിലെ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ പ്രധാനമായ തിരുവോണത്തോണി നീരണിഞ്ഞു. ആറന്മുള സത്രക്കടവിൽ നീരണിയിൽ ചടങ്ങ് നടന്നു.
തിരുവാറന്‍മുള പാര്‍ഥ സാരഥി ഭഗവാന് തിരുവോണ സദ്യയൊരുക്കുന്നതിനുള്ള വിഭവങ്ങളുമായിട്ടാണ് എല്ലാ വർഷവും തിരുവോണ തോണിയുടെ പുറപ്പെടല്‍. കാട്ടൂര്‍ മാങ്ങാട്ട് മഠത്തിലെ ഭട്ടതിരിക്ക് തിരുവാറന്‍മുളയപ്പന്‍റെ സ്വപ്ന ദര്‍ശനമുണ്ടായതുമായി ബന്ധപ്പെട്ടാണ് തിരുവോണ തോണിയുടെ ചരിത്രം.
കാല്കഴുകിച്ചൂട്ടിന് കാട്ടൂര്‍ മാങ്ങാട്ട് ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിച്ച ബാലന്‍ തിരുവോണ നാളില്‍ സദ്യക്കുള്ള വിഭവങ്ങള്‍ ആറന്‍മുളയില്‍ എത്തിച്ച് നല്‍കണമെന്ന് പറയുകയായിരുന്നു എന്നാണ് ഐതീഹ്യം. ആറന്‍മുളയപ്പനാണ് തന്റെ ആതിഥ്യം സ്വീകരിച്ചതെന്ന് സ്വപ്ന ദര്‍ശനത്തിലൂടെ മനസിലായ ഭട്ടതിരി പിന്നീട് തിരുവോണ നാളുകളിലേക്കുള്ള വിഭവങ്ങള്‍ തോണിയിലേറ്റി ആറന്‍മുളയിലെത്തിച്ചു. ഇന്നും ഭട്ടതിരിയുടെ പിന്‍മുറക്കാര്‍ ഈ ആചാരം പിന്തുടരുകയും ചെയ്യുന്നു.
തിരുവോണ സദ്യക്കുള്ള വിഭവങ്ങളും കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ഭദ്രദീപവുമായി ഭട്ടതിരി തിരുവോണത്തോണിയില്‍ പുറപ്പെടും. തിരുവോണ ദിവസം പുലര്‍ച്ചെ 5.30 ഓടെ തിരുവോണ തോണി ആറന്‍മുള ക്ഷേത്ര കടവില്‍ എത്തും. പാര്‍ഥസാരഥിയെ പള്ളിയുണര്‍ത്തിയ ശേഷമാണ് തിരുവോണ സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. ആറന്‍മുളയിലെ എല്ലാ ദീപങ്ങളും അണച്ച ശേഷം തിരുവോണത്തോണിയില്‍ നിന്നുള്ള ഭദ്രദീപം കെടാവിളക്കിലേക്ക് പകരും. അത്താഴ പൂജക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തിയില്‍ നിന്ന് ഏറ്റുവാങ്ങുന്ന പണക്കിഴി ഭട്ടതിരി ക്ഷേത്ര ഭണ്ഢാരത്തില്‍ നിക്ഷേപിച്ച് കുമാരനെല്ലുരിലേക്ക് മടങ്ങുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.















