ലക്നൗ: ഹിന്ദു സ്ത്രീകളെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയ്‌ക്കും സംഘത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്താൻ ആയിരത്തിലധികം മൂസ്ലീം യുവാക്കളെയാണ് സംഘം ഉപയോഗിച്ചിരുന്നത്. ഇതിന് ഇവർക്ക് പണം നൽകുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ദരിദ്രരെയും വിധവകളുമായ സ്ത്രീകളെയുമാണ് സംഘം ലക്ഷ്യംവച്ചത്. ഇതിനായി മുസ്ലീം രാജ്യങ്ങളിൽ നിന്നും 500 കോടി രൂപം വിദേശ ഫണ്ട് ലഭിച്ചിരുന്നു.
2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുക എന്നതായിരുന്നു ചങ്കൂർ ബാബയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രലോഭനങ്ങളിലൂടെയും ഭീഷണികളിലൂടെയുമാണ് സ്ത്രീകളെ സംഘം വശത്താക്കിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ 29 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനപ്രതിയായ മെഹബൂബിനും കൂട്ടാളിയായ നവീൻ റോഹ്‌റയ്‌ക്കുമെതിരെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ദുബായിൽ താമസിച്ചിരുന്ന നവീൻ ഇന്ത്യയിൽ മതപരിവർത്തനം നടത്തുന്നതിനായി ദുബായിലെ ബിസിനസ് ഉപേക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവിധയിടങ്ങളിൽ നിന്നായി 16.50 കോടി രൂപ നവീനിന് ലഭിച്ചിരുന്നു. ഇതിൽ 1.30 കോടി രൂപ ചങ്കൂർ ബാബയ്‌ക്കും മെഹബൂബിനും കൈമാറി. മദ്രസകളും പള്ളികളും സ്ഥാപിച്ച് അതിന്റെ മറവിലാണ് മതപരിവർത്തന റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.















