തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയതിൽ ചലച്ചിത്ര താരം മോഹൻലാലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹൻലാലിന്റെ അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രി മലയാള ചലച്ചിത്ര മേഖലയ്‌ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്‌ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!
2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതിനു മുൻപ് അടൂർ ഗോപാലകൃഷ്ണനാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മറ്റൊരു മലയാളി.വരുന്ന ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു ഫാൽക്കെ അവാർഡ് നൽകും. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം .
ഇന്ത്യയിലെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ “രാജാ ഹരിശ്ചന്ദ്ര”യുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ ഓർമ്മക്കായി കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം രാജ്യത്തെ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്കാരമാണ്.















