വാഷിംഗ്ടൺ ഡിസി: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകിയില്ലെങ്കിൽ “മോശം കാര്യങ്ങൾ” സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘ ബഗ്രാം വ്യോമതാവളം നിർമ്മിച്ചവർക്ക്, അതായത് അമേരിക്കയ്‌ക്ക്, അതിന്റെ നിയന്ത്രണം അമേരിക്കയ്‌ക്ക് തിരികെ നൽകിയില്ലെങ്കിൽ , മോശം കാര്യങ്ങൾ സംഭവിക്കും!!!’ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
2021 ൽ അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറുംവരെ യുഎസിന്റെ മുഖ്യതാവളമായിരുന്നു ബഗ്രാം. സോവിയറ്റ് അധിനിവേശകാലത്ത് നിർമിച്ച വിമാനത്താവളം പിന്നീട് അമേരിക്കയാണ് വ്യോമത്താവളമായി വികസിപ്പിച്ചത്. നിലവിൽ ബഗ്രാം വ്യോമതാവളം താലിബാൻ സർക്കാരിന്റെ നിയന്ത്രണത്തിലാണ്.
അഫ്ഗാൻ- ചൈന അതിർത്തിക്ക് സമീപമാണ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വ്യോമതാവളത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇതിന്റെ നിയന്ത്രണം യുഎസ് നിലനിർത്തുമെന്ന് ട്രംപ് അടുത്തിടെ സൂചന നൽകിയിരുന്നു. യുഎസ് കോൺഗ്രസിലെ നിരവധി അംഗങ്ങൾ ട്രംപിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ പ്രസ്താവന ചൈന തള്ളിക്കളഞ്ഞു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ചൈന ബഹുമാനിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയോട് താലിബാൻ പ്രതികരിച്ചിട്ടില്ല. എന്നാൽ താലിബാന് യുഎസ് ഔദ്യോഗിക അംഗീകാരം നൽകുകയാണെങ്കിൽ വ്യോമതാവളം തിരികെ നൽകാൻ അവർ തയ്യാറായേക്കുമെന്നാണ് കരുതുന്നത്.















