ന്യൂഡൽഹി: തിഹാർ ജയിൽ വളപ്പിനുള്ളിൽ നിന്ന് കൊടും ഭീകരരായ അഫ്സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. വിശ്വ വേദിക് സനാതൻ സംഘാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജയിലിനുള്ളിൽ ഇവ തുടരുന്നത് നിയമവിരുദ്ധവും, ഭരണഘടനാ വിരുദ്ധവും, പൊതുതാൽപ്പര്യത്തിന് എതിരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശവക്കുഴികൾ തിഹാറിനെ ഒരു “ഭീകര തീർത്ഥാടന കേന്ദ്രമാക്കി” മാറ്റിയിരിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവ പൂർണ്ണമായും നീക്കം ചെയ്യാനോ അല്ലെങ്കിൽ നിയമപ്രകാരം രഹസ്യ സ്ഥലത്തേക്ക് മാറ്റാനോ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. മൃതദേഹാവശിഷ്ടങ്ങൾ തിഹാറിൽ തന്നെ തുടരാൻ അനുവദിക്കുന്നത് ജയിലിനെ പ്രത്യയശാസ്ത്ര പ്രചാരണത്തിനുള്ള സ്ഥലമാക്കി മാറ്റുമെന്നും ഹർജിക്കാർ വാദിക്കുന്നു. അജ്മൽ കസബ്, യാക്കൂബ് മേമൻ തുടങ്ങിയവരുടെ മൃതദേഹം കൈകാര്യം ചെയ്ത രീതിയും ഹർജിയിൽ ഉദ്ധരിക്കുന്നുണ്ട്.
2001-ലെ പാർലമെന്റ് ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ 2013 ലാണ് തൂക്കികൊന്നത്. വിഘടനാവാദി സംഘടനയായ ജമ്മു ആൻഡ് കശ്മീർ ലിബറേഷൻ ഫ്രണ്ട് സ്ഥാപകൻ മഖ്ബൂൽ ഭട്ടിനെ 1984 ഫെബ്രുവരി 11 നാണ് കഴുമരത്തിലേറ്റിയത്. തുടർന്ന് മൃതദേഹം ജയിൽ വളപ്പിൽ തന്നെ അടക്കം ചെയ്യുകയായിരുന്നു. എന്നാൽ അജ്മൽ കസബ്, യാക്കൂബ് മേമൻ എന്നിവരുടെ മൃതദേഹങ്ങൾ എവിടെ കുഴിച്ചിട്ടു എന്നത് ഇപ്പോഴും രഹ്മാസ്യമാണ്.
ഭട്ടിനെ ‘കഴുമര’ വാർഷികത്തിൽ ഹുറിയത്ത് അടക്കമുള്ള വിഘടനവാദികൾ ജമ്മുകശ്മീരിൽ ബന്ദ് പ്രഖ്യാപിക്കുന്നത് പതിവായിരുന്നു. തീഹാറിലുള്ള ഭട്ടിന്റെ മൃതദേഹം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ട് 2016ൽ അടക്കം കശ്മീരിൽ വിഘടനവാദികൾ പ്രതിഷേധം സംഘടിപ്പിരുന്നു.















