എറണാകുളം: അമൃത വിശ്വവിദ്യാ പീഠത്തിനും അമൃത ആശുപത്രിയ്‌ക്കും സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾ. സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എക്സലൻസ് അവാർഡ് അമൃത ആശുപത്രിയും കരസ്ഥമാക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
പരിസ്ഥിതി സംരക്ഷണത്തിലും, സുസ്ഥിരമായ പ്രവർത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളെ മുൻ നിർത്തിയാണ് അവാർഡ്.
പുരസ്കാരം അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ പരിസ്ഥിതി സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അമൃത ആശുപത്രിയിലെ പരിസ്ഥിതി സുരക്ഷാ ജനറൽ മാനേജർ രാജേഷ് ആർ. ആർ ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മികച്ച മറ്റ് സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് പുരസ്കാരങ്ങൾ നൽകിയത്. അമൃത സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി നായർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജലം-വായു മലിനീകരണ നിയന്ത്രണ സംരംഭങ്ങൾ, ഊർജ്ജ-ജല സംരക്ഷണ പരിപാടികൾ, പരിസ്ഥിതിയുടെ സുസ്ഥിരതയ്‌ക്കും സാമൂഹിക പ്രതിബദ്ധതയ്‌ക്കും വേണ്ടിയുള്ള ശ്രദ്ധേയമായ പ്രോജക്റ്റുകൾ എന്നിവയിലെ നേട്ടങ്ങളും സർവകലാശാലയുടെ നേതൃത്വത്തിൽ ക്യാമ്പസിനകത്തും പുറത്തുമായി നടത്തിയ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമാണ് സർവ്വകലാശാലയെ പുരസ്‌കാരത്തിന് അർഹരാക്കിയത്.
മലീനീകരണം മൂലം പ്രകൃതിയ്‌ക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ദോഷവശങ്ങൾ പുർണമായും കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് അമൃത ആശുപത്രി അമ്മയുടെ നിർദേശപ്രകാരം നടപ്പാക്കുന്നതെന്ന് കൊച്ചി അമൃത ആശുപത്രി പ്രോജക്റ്റ് ഹെഡ് സുരേഷ് കുമാർ വ്യക്തമാക്കി.















