ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ പ്രതികാരനടപടിപായ ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ ചെങ്കാേട്ടയിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു രാഷ്‌ട്രപതി. രാവണനുമേൽ ശ്രീരാമന്റെ വിജയത്തെ പ്രതീകപ്പെടുത്തിയാണ് രാഷ്‌ട്രപതി ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന ദൗത്യത്തെ കുറിച്ച് സംസാരിച്ചത്.
“തിന്മയുടെ മേൽ നന്മയും അഹങ്കാരത്തിന് മേൽ വിനയവും വിദ്വേഷത്തിന് മേൽ സ്നേഹവും അടയാളപ്പെടുത്തുന്നതാണ് ഓരോ ദസറ ഉത്സവവും. മനുഷ്യരാശിക്കെതിരെ ഭീകരത ആഞ്ഞടിക്കുമ്പോൾ അതിനെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഓപ്പറേഷൻ സിന്ദൂർ രാവണനെതിരെ ശ്രീരാമൻ നേടിയ വിജയത്തിന്റെ അടയാളമാണ്”.
ഈ ഉത്സവം നമ്മുടെ ആത്മപരിശോധനയ്‌ക്ക് പ്രചോദനം നൽകും. ഇത് രാവണനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് മാത്രമല്ല, ഓരോരുത്തരുടെയും ഉള്ളിലെ രാവണനെ നശിപ്പിക്കുന്നതിനെ കുറിച്ചുകൂടിയാണ്. എങ്കിൽ മാത്രമേ നമുക്ക് സമാധാനത്തോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ കഴിയൂവെന്നും രാഷ്‌ട്രപതി പറഞ്ഞു.
ചെങ്കാേട്ടയിലെ മാധവദാസ് പാർക്കിലാണ് രാവണദഹൻ ആഘോഷിച്ചത്. കനത്ത മഴയെ അവഗണിച്ച് രാഷ്ട്രപതി പരിപാടിക്ക് എത്തിയിരുന്നു. എന്നാൽ മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം റദ്ദാക്കി.















