തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ശബരിമലയിൽ നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ദേവസ്വം മാനുവലിന് വിരുദ്ധമായ കാര്യമാണിതെന്നും വി മുരളീധരൻ പറഞ്ഞു.
ഗൂഢാലോചന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മാത്രം തീരുമാനമല്ല. അക്കാലത്തെ ദേവസ്വമന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് ഉൾപ്പെടെ ഗൂഢാലോചനയിൽ പങ്കുണ്ട്. കടകംപള്ളിയെ സംരക്ഷിക്കാനാണ് വി വാസവൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ദ്വാരകശിൽപം തന്നെ മാറ്റിയെന്ന് സംശയമുണ്ടെന്നും ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും പറയുന്നത്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും ദേവസ്വം വിജിലൻസ് തയാറായിട്ടില്ല.
ഇക്കാര്യത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടത്. ഒളിച്ചുവയ്‌ക്കാനില്ലെങ്കിൽ അന്വേഷണം സിബിഐയ്‌ക്ക് വിടാൻ സർക്കാർ തയാറാകണം. എത്ര കടകംപള്ളിക്ക് പോയിയെന്ന് അറിയണം.
വാസവനും പ്രശാന്തും തങ്ങളുടെ വീഴ്ച മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തിനിരിക്കാൻ യോഗ്യതയില്ലെന്നാണ് അർത്ഥം. മറ്റ് മതങ്ങളിലെ ആരാധനാലയത്തിൽ ആയിരുന്നെങ്കിൽ വാസവൻ ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കുമോയെന്നും വി മുരളീധരൻ ചോദിച്ചു.















