കയ്റോ: ഗാസയിൽ വെടിനിർത്തലിനുള്ള സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചു . ഇതിന്റെ ഭാഗമായി ബന്ദികളെ ഉടൻ മോചിപ്പിക്കും. ഉടമ്പടിയുടെ ആദ്യഘട്ട ചർച്ച വിജയകരമെന്ന് അവകാശപ്പെട്ട് യു.എസ് ഡോണൾഡ് ട്രംപ് രംഗത്തു വന്നു. ഇക്കാര്യം തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെക്കുകയും ചെയ്തു. ഇസ്രയേലും ഹമാസും ആദ്യഘട്ട സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്തു.
ഈ ആഴ്‌ച ഈജിപ്ത് സന്ദർശിച്ചേക്കുമെന്നും ട്രംപ് പറയുന്നു . ശനിയാഴ്‌ച ട്രംപ് ഈജിപ്തിലേക്കു തിരിക്കുമെന്ന് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ട്രംപിന്റെ പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജറീദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്തിലെത്തും.വെടിനിർത്തൽ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ഇവർ നീക്കങ്ങൾ നടത്തും.
എല്ലാ ബന്ദികളേയും ഉടൻ തന്നെ വിട്ടയക്കുമെന്നും ഇസ്രയേൽ തങ്ങളുടെ സൈന്യത്തെ എത്രയും പെട്ടെന്ന്പിൻവലിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. “ചരിത്രപരമായ നടപടിയാണിത്. സമാധാന ചർച്ചയ്‌ക്ക് ഇടനില വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നു”; ട്രംപ് പറഞ്ഞു.ബുധനാഴ്ച രാവിലെ ഹമാസും ഖത്തർ, ഈജിപ്ത്, യുഎസ് പ്രതിനിധികളുമായി നടന്ന പ്രാഥമിക ചർച്ചയിൽ ഇസ്രയേലി ബന്ദികൾക്കു പകരം വിട്ടയക്കേണ്ട പലസ്തീൻ പൗരന്മാരുടെ പേരുകൾ കൈമാറിയെന്ന് ഹമാസിന്റെ മുതിർന്ന നേതാവ് താഹെർ നൂനൗ പറഞ്ഞു.
ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ട കരാർ അംഗീകരിച്ചെന്ന് സ്‌ഥിരീകരിച്ച ഹമാസ് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്ന ബന്ദികളെ കൈമാറുമെന്ന് അറിയിച്ചു. ധാരണയിൽ ഇസ്രയേൽ സൈന്യം നിലവിൽ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്തു നിന്നു പിന്മാറുന്നതും ബന്ദികളെയും തടവുകാരെയും കൈമാറുന്നതും ഉൾപ്പെടുമെന്നും ഹമാസ് അറിയിച്ചു. വെടിനിർത്തൽ പൂർണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപിനോടും മധ്യസ്‌ഥത വഹിക്കുന്ന രാജ്യങ്ങളോടും ആവശ്യപ്പെട്ടുവെന്നും ഹമാസ് അറിയിച്ചു.
ചൊവ്വാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസിന്റെ ഉന്മൂലനാശം എന്ന ലക്ഷ്യം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ ഡോണൾഡ് ട്രംപിനെ ബെന്യാമിൻ നെതന്യാഹു ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്‌തമാക്കി.















