പാലക്കാട്: കള്ളുഷാപ്പിൽ വച്ച് വിദേശമദ്യം കുടിക്കാൻ അനുവദിക്കാത്ത ജീവനക്കാരനെ തല്ലിക്കൊന്നു.മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേഷ് (50) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ചള്ളപ്പാത എം ഷാഹുല്‍ ഹമീദ് ആണ് കൊലപാതകം നടത്തിയത്.
ഇന്നു രാവിലെ രമേഷിനെ പ്രദേശവാസികള്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്‍പനശാലയ്‌ക്കു സമീപത്തുള്ള കള്ളുഷാപ്പിലേക്ക് ഷാഹുല്‍ ഹമീദ് മദ്യവുമായി എത്തി മദ്യപിക്കാന്‍ ഒരുങ്ങിയപ്പോള്‍ രമേഷ് തടഞ്ഞു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായപ്പോൾ ഷാഹുല്‍ ഹമീദ് അവിടെനിന്നു പോയി. രാത്രിയിൽ കള്ളുഷാപ്പ് പൂട്ടി പുറത്തിറങ്ങിയ രമേഷിനെ ഷാഹുല്‍ ഹമീദ് റോഡരികില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.















