കോഴിക്കോട്: താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. സനൂപ് ഇപ്പോഴും ജയിലിലാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഓഗസ്റ്റ് പതിനാലിനായിരുന്നു കുട്ടി മരിക്കുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. കുട്ടിയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ഒടുവിൽ സ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. കുട്ടിയുടെ മരണ കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്നായിരുന്നു ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
ഇതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് റെഡി ആയിട്ടില്ലെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. മരണ ശേഷം ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഡോക്ടര്‍ കുട്ടിയുടെ മാതാവിനോട് മരണകാരണം മസ്തിഷ്‌ക ജ്വര ബാധയല്ലെന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അസ്വസ്ഥനായ കുട്ടിയുടെ അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിപിനെ ആക്രമിച്ചു.















