തിരുവനന്തപുരം: ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.
ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനിൽ തങ്ങും. ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്‌റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും. റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും. വൈകിട്ട് 5.30ന് രാജ്‌ഭവനിൽ മടങ്ങിയെത്തും. വ്യാഴം രാവിലെ 10ന് രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനംചെയ്യും. രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും. വെള്ളി പകൽ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും. 1.20ന് കൊച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട
റിഹേഴ്‌സൽ നടക്കും. രാഷ്‌ട്രപതി യാത്രചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെകയറ്റി പന്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. കഴിഞ്ഞദിവസം നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷാപരിശോധന നടത്തിയിരുന്നു.















