സെനഗൽ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ യുവ ഫുട്ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 18 കാരനായ ഗോള്‍കീപ്പര്‍ ചെയ്ഖ് ടൂറെയാണ് കൊല്ലപ്പെട്ടത്. ഈ മാസം 17 നാണ് സംഭവം.
പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സിന്റെ സംഘടകർ എന്ന് പറഞ്ഞാണ് ക്രിമിനൽ സംഘം ടൂറെയെ ബന്ധപ്പെട്ടത്. ട്രയല്‍സിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സംഘം ടൂറെയെ കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയവർ ടൂറെയെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ തുക സ്വരൂപീക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സംഘം ടൂറെയെ കൊലപ്പെടുത്തി ഘാനയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഘാനയില്‍ എത്തിച്ചശേഷമായിരുന്നു കൊലപാതകമെന്ന് സെനഗൽ ആഫ്രിക്ക ഇന്റഗ്രേറ്റഡ് വിദേശകാര്യ മന്ത്രാലയത്തിന്‌റെ പ്രസ്താവനയിൽ പറയുന്നു. ടൂറെയുടെ മൃതദേഹം നിലവിൽ ഘാനയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഉടൻ സെനഗലിലേക്ക് കൊണ്ടുവരും.
സെനഗലിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അവസരം എന്ന് വിശ്വസിച്ചാണ് യുവതാരത്തെ കുടുക്കിയത്. അന്വേഷണം ആരംഭിച്ചതായി സെനഗലിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















