ധാക്ക: ആന്ധ്രാപ്രദേശിലെ എട്ട് മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് നാവികസേന കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. വിജയനഗരം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രമങ്ങൾ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
മത്സ്യത്തൊഴിലാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ റാം മോഹൻ നായിഡു വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ നടത്തിവരുന്നുണ്ട്.















