പനാജി: ഗോവയിൽ ചില കടകളിൽ പ്രത്യക്ഷപ്പെട്ട ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന എൽഇഡി ബോർഡുകൾ പോലീസ് നീക്കം ചെയ്തു. വടക്കൻ ഗോവ തീരദേശ മേഖലയായ ബാഗ, അർപോറ പ്രദേശങ്ങളിലാണ് സംഭവം.
ഗോവയുടെ വടക്ക് ഭാഗത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ബീച്ച് ഗ്രാമങ്ങളാണ് ബാഗയും അർപോറയും. ഈ ഗ്രാമങ്ങളിലെ രണ്ട് കടകളിലെ എൽഇഡി ബിൽബോർഡുകളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ബോർഡുകൾ കണ്ടെത്തിയത്. ബാഗയിലെ റിവൈവ് ഹെയർ കട്ടിംഗ് സലൂണിലും, അർപോറയിലെ വിസ്കി പീഡിയയിലുമാണ് “പാകിസ്ഥാൻ സിന്ദാബാദ്” എന്ന മുദ്രാവാക്യങ്ങൾ തെളിഞ്ഞത്.
ചൊവ്വാഴ്ച രാത്രി കലാൻഗുട്ട്, അഞ്ജുന പോലീസ് നടത്തിയ സംയുക്ത നീക്കത്തിൽ കടകൾ നടത്തുന്ന എല്ലാവരെയും പിടികൂടി എൽഇഡി ബോർഡുകൾ വിച്ഛേദിച്ചു. ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
“ആരുടെയും അനുമതി വാങ്ങാതെയാണ് ബോർഡുകൾ സ്ഥാപിച്ചത്. കുറ്റക്കാർക്കെതിരെ ഞങ്ങൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.















