തിരുവനന്തപുരം : സിപിഎം ഭരണസമിതി നൂറു കോടിയോളം രൂപതട്ടിയെന്ന് പരാതിയുള്ള നേമം സർവീസ് സഹകരണ ബാങ്കിൽ ഈ ഡി റെയ്ഡ്.
lകൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.
ജീവനക്കാരും സിപിഎം ഭരണസമിതിയും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. 34.26 കോടി രൂപ ലോൺ നൽകിയ വകയിൽ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്‌ക്ക് മാത്രമേ ബാങ്കിൽ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
പ്രതിമാസ നിക്ഷേപ പദ്ധതിയിൽ ആകെ കിട്ടാനുള്ളത് 10.73 കോടി രൂപയാണ്. ഇതിൽ 4.83 കോടി രൂപയ്‌ക്ക് മാത്രമേ രേഖകളുള്ളൂ. മുൻ സെക്രട്ടറിമാരായ എസ്.ബാലചന്ദ്രൻ നായർ 20.76 കോടി രൂപയുടെയും എ.ആർ.രാജേന്ദ്ര കുമാർ 31.63 കോടി രൂപയുടെയും എസ്.എസ്.സന്ധ്യ 10.41 കോടി രൂപയുടെയും ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ















