ന്യൂഡൽഹി: രാജ്യതലസ്ഥാന് കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കേസ് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിലാണ് പ്രധാനമന്ത്രി. അവിടെ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ വേദനയോടെയാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ചെങ്കോട്ടയിൽ നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഇതിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദന എനിക്ക് മനസിലാക്കാൻ സാധിക്കും. മുഴുവൻ രാഷ്‌ട്രവും അവർക്കൊപ്പം ഉണ്ടായിരിക്കും. കേസ് അന്വേഷിക്കുന്ന എല്ലാ കേന്ദ്ര ഏജൻസികളുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹി സ്ഫോടനത്തിൽ മരണപ്പെട്ടവർക്ക് നീതി വാങ്ങികൊടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രതിജ്ഞയെടുത്തു. കഠിന ശിക്ഷ തന്നെ അക്രമികൾക്ക് നൽകുമെന്നും ഏത് സാഹചര്യത്തിലും കുറ്റവാളികളെ വെറുതെവിടില്ലെന്നും രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി.















