പട്ന: പാർട്ടി വിട്ടതിന് പിന്നാലെ മകൾ രോഹിണി ആചാര്യ ഉന്നയിച്ച ആരോപണങ്ങളിൽ ഒടുവിൽ മൗനം വെടിഞ്ഞ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. കുടുംബത്തിനുള്ളിലുണ്ടായ പ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കപ്പെടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയുള്ള മകളുടെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.
ഇത് കുടുംബത്തിനുള്ളിലെ കാര്യമാണ്. അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കപ്പെടും. അത് കൈകാര്യം ചെയ്യാനാണ് ഞാൻ ഇവിടെയുള്ളത്. കുടുംബത്തിന്റെ കലഹത്തിലല്ല, മറിച്ച് പാർട്ടിയുടെ ഐക്യവും പ്രകടനവും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്- എന്നായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമർശം.
ബിഹാറിലെ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് ആർജെഡിക്കും കുടുംബത്തിനുമെതിരെ രോഹിണി ആചാര്യ രംഗത്തെത്തിയത്. താൻ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്നും തേജസ്വി യാദവിന്റെ സഹായികളുമായുള്ള വാക്കുതർക്കത്തിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു. പിന്നീട് ലാലു പ്രസാദ് യാദവിന്റെ മൂന്ന് പെൺമക്കൾ കൂടി പാർട്ടിവിട്ടിരുന്നു.
പാർട്ടി പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രോഹിണി ആചാര്യ ഉന്നയിച്ചത്. 2022-ൽ പിതാവിന് രോഹിണി വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ ഇതിനെ കുടുംബാംഗങ്ങൾ തന്നെ വിമർശിച്ചുവെന്നും താൻ പണത്തിനും സീറ്റിനും വേണ്ടിയാണ് വൃക്ക ദാനം ചെയ്തത് എന്നുൾപ്പെടെ ചിലർ പറഞ്ഞെന്നും രോഹിണി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.















