ധാക്ക: അയൽരാജ്യമായ ബംഗ്ലാദേശിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ രാജ്യത്തുടനീളം അഞ്ച് പേർ മരിച്ചു. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, ആളുകൾക്ക് വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഓടിയിറങ്ങി തെരുവുകളിൽ അഭയം തേടേണ്ടിവന്നു. ഓൾഡ് ധാക്കയിൽ മൂന്ന് മരണങ്ങളും നർസിംഗ്ഡിയിലും നാരായൺഗഞ്ചിലും ഒരാൾ വീതവും മരിച്ചു. ഭൂചലനത്തിന് തൊട്ടുപിന്നാലെ, ബോങ്‌ഷാലിലെ അഞ്ച് നില കെട്ടിടത്തിന്റെ കൈവരി തകർന്നുവീണു, മൂന്ന് കാൽനടയാത്രക്കാർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
നർസിങ്ഡിയിലെ പലാഷ് ഉപാസിലയിൽ, ഭൂകമ്പത്തിനിടെ മൺഭിത്തി തകർന്ന് ഒരു വൃദ്ധ മരിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി 40-ലധികം പേർക്ക് പരിക്കേറ്റു. കെട്ടിട അവശിഷ്ടങ്ങൾ വീണു മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസിപൂരിലെ ശ്രീപൂരിൽ, ഭൂകമ്പ സമയത്ത് ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് ഓടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 300 ലധികം വസ്ത്ര തൊഴിലാളികൾക്ക് പരിക്കേറ്റു.
നിരവധി ജില്ലകളിലായി ധാരാളം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളപായത്തിലും നാശനഷ്ടങ്ങളിലും മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനുസ് അഗാധമായ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു.
റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 10.38 ന് രാജ്യ തലസ്ഥാനമായ ധാക്കയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഭയപ്പെടുന്നു.















