ഇസ്ലാമാബാദ്: വ്യാജ മരണവാർത്തകൾക്ക് പിന്നാലെ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ കുറിച്ച് ഇമ്രാൻ ഖാൻ ഒരു വർഷം മുമ്പ് പറഞ്ഞ വാക്കുകൾ പുറത്ത്. 2024 മെയ് രണ്ടിന് ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് അസിം മുനീറിനെതിരെ ഇമ്രാൻ ആരോപണമുന്നയിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി അസിം മുനീർ ആയിരിക്കുമെന്നാണ് ലേഖനത്തിൽ പറയുന്നത്.
പാകിസ്ഥാനിൽ തന്റെ പാർട്ടിയുടെ സാന്നിധ്യം ഇല്ലാതാക്കാൻ അസിം മുനീർ എല്ലാ തന്ത്രങ്ങളും പരീക്ഷിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമായിരിക്കും ഉത്തരവാദിയെന്നും ഖാൻ ലേഖനത്തിൽ പറഞ്ഞു.
“അടിമത്തത്തേക്കാൾ മരണമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്കെതിരെ അവർ സൈനിക സംവിധാനം പ്രയോഗിച്ചു. കഴിയുന്നതെല്ലാം അവർ ചെയ്തു. എന്നെ കൊല്ലുക മാത്രമാണ് ഇനി അവരുടെ മുന്നിലുള്ളത്. എനിക്കോ എന്റെ ഭാര്യയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീർ ആയിരിക്കും ഉത്തരവാദി”- എന്നാണ് ലേഖനത്തിൽ പറയുന്നത്.
ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. റാവൽപ്പിണ്ടിയിൽ അഡിയാല ജയിയിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതരും രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.















