ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ സന്ദർശനം എന്നും ഓർമിക്കപ്പെടുന്ന ചരിത്രപരമായ സന്ദർശനം എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് 27 മണിക്കൂർ നീണ്ട സന്ദർശനം പൂർത്തിയാക്കി പുടിൻ മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച അമൂല്യ സമ്മാനങ്ങളുമായാണ് പുടിന്റെ മടക്കയാത്ര. ആ സമ്മാനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം….
ലോകമെമ്പാടുമുള്ള പ്രീമിയം ചായ ആരാധകരുടെ ഇഷ്ടക്കാരനായ അസം ബ്ലാക്ക് ടീ സമ്മാനപ്പെട്ടിയിൽ ഇടം പിടിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര സമതലങ്ങളിൽ വളർത്തുന്ന അസം തേയില 2007ൽ ജിഐ ടാഗ് കരസ്ഥമാക്കിയിട്ടുണ്ട്. രുചിയിലും ഗുണത്തിലും ആഗോളതലത്തിൽ ഒന്നാം നിരക്കാനാണ് ആസം ബ്ലാക്ക് ടി. ഭാരതത്തിന്റെ സമ്പന്നമായ ഭൂപ്രകൃതിയുടെയും പൈതൃകത്തിന്റെ അടിയമായി ഇതിനെ കണക്കാക്കാം.
വെള്ളിയിൽ നിർമിച്ച, സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച മുർഷിദാബാദ് ടി സെറ്റും പ്രധാനമന്ത്രി പുടിന് സമ്മാനിച്ചു. മുർഷിദാബാദ് സിൽവർ ടി സെറ്റ്, പശ്ചിമ ബംഗാളിന്റെ സമ്പന്നമായ കലാവൈഭവത്തെയും ഇന്ത്യയിലും റഷ്യയിലും ചായയുടെ ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നു.
മഹാരാഷ്‌ട്രയിൽ നിന്നുള്ള ഒരു കൈകൊണ്ട് നിർമ്മിച്ച അതിമനോഹരമായ വെള്ളിക്കുതിരയും പ്രധാനമന്ത്രി പുടിന് സമ്മാനമായി നൽകി. ഇരു രാജ്യങ്ങളുടെയും അന്തസ്സിന്റെയിം വീര്യത്തിന്റെയും പ്രതീകമാണിത്. ഒപ്പം പൈതൃകത്തെയും പരസ്പര ബഹുമാനത്തെയും പ്രതിഫലിപ്പിക്കുന്നു.

ആഗ്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ ഒരു കൈകൊണ്ട് നിർമ്മിച്ച മാർബിൾ ചെസ്സ് സെറ്റും സമ്മാനപ്പൊതിയുടെ ഭാഗമായിട്ടുണ്ട്. ഒരു ജില്ല, ഒരു ഉൽപ്പന്നം പദ്ധതിക്ക് കീഴിൽ ആഗ്ര ജില്ലയിൽ നിന്നും ഇടം പിടിച്ചത് ഈ മാർബിൾ ചെസ്സ് സെറ്റാണ്. പ്രദേശത്തിന്റ ശിലാ പാരമ്പര്യം ഇത് എടുത്തുകാണിക്കുന്നു.
ഇതിന് പുറമേ ലോകപ്രശസ്തമായ കശ്മീരി കുങ്കുമപ്പൂവും റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയും വ്‌ളാഡിമിർ പുടിന് നരേന്ദ്രമോദി നൽകിയിട്ടുണ്ട്.















