തിരുവനന്തപുരം : ബിഹാറിലെ നളന്ദ സർവകലാശാലയുടെ നവീകരണത്തിൽ സർക്കാരിനെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ എം പി . വിദേശകാര്യ മന്ത്രാലയം നമ്മുടെ രാജ്യത്തിന് നൽകിയ അത്ഭുതകരമായ നേട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നളന്ദ യൂണിവേഴ്സിറ്റിയുടെ ചിത്രങ്ങൾ പങ്കുവെച്ച മുൻ നീതി ആയോഗ് ചെയർപേഴ്‌സൺ അമിതാഭ് കാന്തിന്റെ എക്സ് പോസ്റ്റിന് മറുപടി ആയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. അത്ഭുതകരമായ നേട്ടത്തിന് ഡോ. എസ്. ജയശങ്കറിനും വിദേശകാര്യ മന്ത്രാലയത്തിനും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ശശി തരൂർ കുറിച്ചു.

“നളന്ദ സാഹിത്യോത്സവത്തിന് നന്ദി, നളന്ദ സർവകലാശാല സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. വാസ്തുവിദ്യ, കാമ്പസ്, നെറ്റ് സീറോ സംരംഭം, ശാന്തത, അറിവ് – ഇതിനെക്കുറിച്ചുള്ള എല്ലാം അത്ഭുതകരമാണ്! എന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച കാമ്പസുകളിൽ ഒന്നാണിത്”. എന്നാണ് അമിതാഭ് കാന്ത് എക്‌സിൽ കുറിച്ചത്.നളന്ദ സർവ്വകലാശാല കാമ്പസിന്റെ മനോഹരങ്ങളായ വിവിധ ചിത്രങ്ങളും അമിതാഭ് കാന്ത് പങ്കു വെച്ചിട്ടുണ്ട്.

2010 ൽ പാർലമെന്റ് നളന്ദ സർവകലാശാല നിയമം പാസാക്കിയെങ്കിലും, മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം 2017 ലാണ് നിലവിലെ കാമ്പസിന്റെ നിർമ്മാണം ആരംഭിച്ചത്. 2024 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ രാജ്ഗിറിനടുത്ത് പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ആധുനിക നളന്ദ സർവകലാശാലയുടെ പുതിയ കുതിപ്പ് ആരംഭിച്ചത്.
455 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നളന്ദ സർവകലാശാലാ കാമ്പസ്, പുരാതന നളന്ദ മഹാവിഹാരത്തിന്റെ വാസ്തുവിദ്യാ ഘടകങ്ങൾക്കൊപ്പം ആധുനിക സുസ്ഥിരതാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.ഏഷ്യയിലെ ഇന്ത്യയുടെ വിശാലമായ നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായാണ് നളന്ദ സർവകലാശാല വിഭാവനം ചെയ്തത്.

ഇന്ത്യയ്‌ക്കൊപ്പം നളന്ദ പദ്ധതിയിൽ 17 രാജ്യങ്ങളും പങ്കെടുക്കുന്നു, അതിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രൂണൈ, കംബോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, പോർച്ചുഗൽ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.ഇന്ത്യ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിലവിൽ സർവകലാശാലയിൽ ചേർന്നിട്ടുണ്ട്, ഇത് ഒരു അന്താരാഷ്‌ട്ര പഠന കേന്ദ്രമെന്ന അതിന്റെ പ്രതിച്ഛായയെ ശക്തിപ്പെടുത്തുന്നു.
ഞായറാഴ്ച രാജ്ഗിറിൽ ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് നളന്ദ സാഹിത്യോത്സവം 2025 ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം എംപി ശശി തരൂർ ആയിരുന്നു.















