ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി നിർമിച്ച, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സംഭവസമയത്ത് സമാജ് വാദി പാർട്ടി എംപി മൊഹീബുള്ള നദ് വി സ്ഥലത്തുണ്ടായിരുന്നുവെന്നും ഇയാൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. ആദിൽ ഖാസിം, മുഹമ്മദ് കൈഫ്, അരിബ്, അസിം, ഉജൈഫ് എന്നിവരാണ് പ്രതികൾ. ആക്രമണത്തിന് പ്രേരിപ്പിച്ച എല്ലാവർക്കുമെതിരെ നടപടിയെടുക്കും. ഡൽഹിയിൽ സോഷ്യൽമീഡിയ ഉപഭോഗവും താത്ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സോഷ്യൽമീഡിയയുടെ പ്രവർത്തനങ്ങൾ സസൂക്ഷമായി നിരീക്ഷിച്ചുവരികയാണ്.
സർക്കാർ ഭൂമി കയ്യേറി നിർമിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെ പള്ളിയുടെ സമീപത്തുള്ള കെട്ടിടങ്ങൾ ഇടിച്ചുനിരപ്പാക്കിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പൊളിച്ചത്. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പള്ളി പൊളിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യൽമീഡിയയിലൂടെയാണ് ഇത്തരം വാർത്തകർ പ്രചരിച്ചത്. നിരവധി പോസ്റ്റുകളും പുറത്തുവന്നു. ഇതോടെ സംഘർഷങ്ങൾ ഉടലെടുക്കുകയായിരുന്നു.















