ലക്നൗ: 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ യൂട്യൂബർ അറസ്റ്റിൽ. യൂട്യൂബർ ശിവ്ബരൻ യാദവാണ് പിടിയിലായത്. യൂട്യൂബർക്കൊപ്പം കുട്ടിയെ പീഡിപ്പിച്ച സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യയ്‌ക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
യുപി ലക്നൗവിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവമുണ്ടായത്. രാത്രി 10 മണിയോടെ മഹീന്ദ്ര സ്കോർപിയോയിൽ എത്തിയ പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. റെയിൽവേ ട്രാക്കിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ചായിരുന്നു പീഡനം നടന്നത്. ഏകദേശം രണ്ട് മണിക്കൂറോളം പ്രതികൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. അബോധാവസ്ഥയിലായ കുട്ടിയെ വീടിന് പുറത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
അതിജീവതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച എസ്‌യുവി കാർ പിടിച്ചെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിനായി നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു.















